കടക്കെണി എന്ന മരണക്കെണി !
ഒരു മാസത്തോളമായി, ഷാർജയിലെ ഒരാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഒരാളെ എനിക്കറിയാം. ആത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷപ്പെടുത്തി ഗുരുതരാവസ്ഥയിൽ അവിടെ പ്രവേശിപ്പിക്കുകയായിരുന്നു...
സംഭവം ചുരുക്കി പറയാം: അത്യാവശ്യം നല്ല ശമ്പളം ലഭിച്ച് കൊണ്ടിരിക്കുന്ന ജോലിയിലായിരുന്നു അദ്ദേഹം. കിട്ടുന്ന ശമ്പളം കൊണ്ടു തന്നെ അദ്ദേഹത്തിനും കുടുംബത്തിനും സുഖമായി കഴിയാമായിരുന്നു. പലരെപോലെയും അദ്ദേഹത്തിനും ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹം... കയ്യിലെ നീക്കിയിരിപ്പു കൊണ്ടു ‘കൊക്കിലൊതുങ്ങുന്ന’ ഒരു ബിസിനസ്സ് അല്ല അദ്ദേഹം തുടങ്ങിയത്. അദ്ദേഹത്തിന്റെ നല്ല ‘പോസിഷൻ’ കണ്ടു എത്ര സംഖ്യയും കടം കൊടുക്കാൻ ബാങ്കുകളും സുഹൃത്തുക്കളും ‘ക്യൂ’ നിൽകൂന്നത് അദ്ദേഹത്തിനു കൂടുതൽ പ്രേരണയും പ്രതീക്ഷയും നൽകി... പല ബാങ്കുകളിൽ നിന്നായി കിട്ടാവുന്നിടത്തോളം ലോണുകളും, പല സുഹൃത്തുക്കളിൽ നിന്നും ‘തിരിമറി’കളും ചെയ്തു അദ്ദേഹം വലിയൊരു ബിസിനസ്സ് സംരംഭം തുടങ്ങി, പക്ഷേ ഏതാനും മാസങ്ങൾ പിന്നിട്ടില്ല, ലോകത്തെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യം ഇദ്ദേഹത്തിന്റെ ബിസിനസ്സിനേയും സാരമായി ബാധിച്ചു...ബിസിനസ്സ് തുടക്കത്തിലെ പൊട്ടി... 2 മില്ല്യൻ ദിർഹമിന്റെ കട ബാധ്യതകൾ തീർക്കാൻ ഇദ്ദേഹം തിരഞ്ഞെടുത്ത (അതിലും പരാചയപ്പെട്ടുവെങ്കിലും ) മാർഗമായിരുന്നു ആത്മഹത്യാ ശ്രമം.
ഈ സംഭവം കേൾക്കുമ്പോൾ ആർക്കും പുതുമ തോന്നണമെന്നില്ല, ഓരോരുത്തർക്കും അറിയുന്ന ഇതു പോലെയുള്ള വിവിധ സംഭവങ്ങളുണ്ടാവും. ഇതു ഒറ്റപ്പെട്ട ഒന്നല്ല, ഒരു ഉദാഹരണത്തിനു ചൂണ്ടിക്കാണിച്ചു എന്നു മാത്രം.
ചില അനിവാര്യ ഘട്ടങ്ങളിൽ കടത്തെ ആശ്രയിക്കേണ്ടി വന്നേക്കാം എന്നത് വാസ്തവമാണ്. പക്ഷെ കടത്തോടുള്ള നമ്മുടെ ഉദാര സമീപനമാണു പ്രശ്നം. ഗൾഫ് മലയാളികളിൽ ഈ പ്രവണത കൂടുതലായി കാണപ്പെടുന്നു. 90 ശതമാനം ഗള്‍ഫ് മലയാളികളും കടക്കാരാണ് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഏറ്റവും ചുരുങ്ങിയത് ഒരു ക്രെഡിറ്റ് കാര്‍ഡിലൂടെയെങ്കിലും ഇങ്ങിനെ കടം പേറാന്‍ വിധിച്ചവനായിരിക്കും... പലപ്പോഴും എന്തെങ്കിലും അത്യാവശ്യത്തിനോ എന്നല്ല ആവശ്യത്തിനു പോലും ആയിരിക്കില്ലയിത് മറിച്ച്, അനാവശ്യത്തിനും ആഡംഭരത്തിനും വേണ്ടിയായിരിക്കും.
ബാങ്ക് ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ നല്‍കുന്ന ഒരു മന:ശാസ്ത്ര വശവും ശ്രദ്ധിക്കേണ്ടതുണ്ട്... പണിയെടുത്തു കിട്ടിയ ശമ്പളം പേഴ്സിൽ നിന്നും എണ്ണിയെടുത്ത് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ‘വേദന’ കാര്‍ഡ് ഉരസുമ്പോഴോ ബാങ്കില്‍ നിന്നും ലോൺ ഒന്നിച്ചു കിട്ടുമ്പോഴോ ഉണ്ടാവാറില്ല, മറിച്ച് വെറുതെ കിട്ടിയ കാശ് പോലെയേ മനസ്സിന് തോന്നുകയുള്ളു.
സാമ്പത്തിക മാന്ദ്യം ചിലർക്കെങ്കിലും തിരിച്ചറിവു നൽകിയിട്ടുണ്ടെങ്കിലും കടത്തോടുള്ള, പ്രത്യേകിച്ചും ബാങ്ക് ലോണുകളോടുള്ള സമീപനത്തിൽ ഇനിയും ഏറെ മാറ്റം വരേണ്ടതുണ്ട്.
കടം വാങ്ങുന്നതിൽ മാത്രമല്ല കൊടുക്കുന്ന കാര്യത്തിലും ചില അച്ചടക്കങ്ങൾ
പാലിക്കേണ്ടതുണ്ട്. പ്രയാസപ്പെടുന്ന ഒരാൾക്കു കടം നൽകി സഹായിക്കുന്നത് വളരെ പുണ്യമുള്ള കാര്യം തന്നെയാണ്... എന്നാൽ കടം നൽകുന്നയാളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടു: ഒന്നാമതായി,വളരെ അനിവാര്യമായ കാര്യത്തിനു വേണ്ടിയാണ് കടം വാങ്ങിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. രണ്ടാമതായി, വ്യക്തമായ രേഖകളും സാക്ഷികളും ഉണ്ടാവേണ്ടതുണ്ട്. മൂന്നാമതായി, മറ്റാരിൽ നിന്നൊക്കെയാണ് ഇതേ ആവശ്യം പറഞ്ഞു ഇയാൾ കടം വാങ്ങിക്കുന്നതെന്നു അറിയാൻശ്രമിക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ, ദാനവും കടവും നൽകുന്ന സ്വഭാവത്തെ പ്രോൽസാഹിപ്പിക്കേണ്ടത്
തന്നെയാണെങ്കിലും, അതോടൊപ്പം ഇവ രണ്ടും ചോദിക്കുന്ന സ്വഭാവം നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. നല്ല കുടുംബ /സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കാനായാല്‍ ഇത്തരം കട/പലിശക്കെണിയിൽ വീഴാതെ തന്നെ പലപ്പോഴും
പ്രശ്നങ്ങള്‍ തീര്‍ക്കാനാവും.
“കടത്തെ നിങ്ങള്‍ സൂക്ഷിക്കുക, അത് രാത്രിയില്‍ നിങ്ങളുടെ നിദ്രയെയും പകല്‍ നിങ്ങളുടെ മാന്യതെയും നശിപ്പിക്കും” എന്ന നബിവചനം എത്ര പ്രസക്തം!
No comments:
Post a Comment