Thursday, September 16, 2010

ഒളി കാമറകൾ: നാം അറിയേണ്ട ചില കാര്യങ്ങൾ

വിവര സാങ്കേതിക വിദ്യ കുതിച്ച്‌ മുന്നേറുകയാണ്. ആധുനിക സാങ്കേതികവിദ്യ എത്ര പുരോഗതി നേടുന്നുവോ അത്രയും നമ്മുടെ സ്വകാര്യത നഷ്ടപ്പെട്ട്‌ കൊണ്ടിരിക്കുകയാണ് അതിൽ പ്രധാന വില്ലനാണ് ഒളികാമറകൾ. പലർക്കും ഇതിനെ കുറിച്ച ശരിയായ ധാരണ ഇല്ലാത്തതിനാൽ തന്നെ അത്തരക്കാർ കെണികളിൽ വീഴാനുള്ള സാധ്യത ഏറെയാണ്. പലരും ഇത്തരം ചതിക്കുഴികളിൽ വീണ കാര്യം പോലും അറിയാറില്ലെന്നതാണു വാസ്തവം.

കഴിഞ്ഞ വർഷം കോഴിക്കോട്‌ ഒരു പ്രമുഖ ഹോട്ടലിൽ ഉണ്ടായ ഒളികാമറ വിവാദം ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.നമ്മൾ മലയാളികൾക്കൊരു ‘ഗുണ’മുണ്ട്‌! എന്ത്‌ പ്രശ്നമുണ്ടാവുമ്പോഴും നന്നായി ഇടപെടും, വിവാദവും ചർച്ചയുമാക്കും... പത്രകോളങ്ങൾ നിറയും... ചാനലുകൾ പ്രത്യേക എക്സ്ക്ലൂസീവ്‌ പ്രോഗ്രാമുകളും ചർച്ചകളും സംഘടിപ്പിക്കും... പിന്നെ വളരെ പെട്ടന്ന് തന്നെ എല്ലാം മറക്കും, അടുത്ത വിവാദത്തിനായി കാതോർത്തിരിക്കും. ഏറെ കോലാഹലമുണ്ടാക്കിയ പല വിഷയങ്ങളുടേയും തുടർഗതി എന്തായി എന്നു പോലും ഇത്തരം എക്സ്ക്ലൂസീവ്‌ ആയി വാർത്തകൾ ജനങ്ങളിലേക്ക്‌ എത്തിച്ചവർ പോലും അന്വേഷിക്കാറില്ല. എന്ന് മാത്രമല്ല പലപ്പോഴും വിഷയങ്ങളുടെ മർമ്മ പ്രശ്നം ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണു വാസ്തവം.

അന്നവിടെ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ പിടിക്കപ്പെട്ടത്‌ തന്നെ അയാൾക്കു ഈ വിഷയത്തിലുള്ള പരിചയക്കുറവിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവ്‌ കാരണം കൊണ്ട് മാത്രമാണു എന്നറിയുക. മിക്കവാറും അയാൾ ഒരു തുടക്കക്കാരനോ അല്ലെങ്കിൽ സ്വയം ആസ്വാദനത്തിനു വേണ്ടി ചെയ്തതോ ആയിരിക്കാം. എന്നാൽ വളരെ പ്രൊഫഷണലായി, ആസൂത്രണത്തോടെ പ്രവർത്തിക്കുന്ന ശക്തമായ ഒരു മാഫിയ സംഘം ഈ രംഗത്തുണ്ട്‌ എന്നത്‌ നമ്മളറിയണം. ഇന്ന് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ‘ഉൽപന്ന’ങ്ങളിൽ ഒന്നാണ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും. ലക്ഷക്കണക്കിനു വരുന്ന സെക്സു വെബ്‌ സൈറ്റുകൾക്ക്‌ അവയുടെ ഉപഭോക്താക്കൾക്കു നൽകാൻ ദിനേന ലക്ഷക്കണക്കിൽ പുതിയ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും ആവശ്യമായുണ്ട്‌. അത്‌ സംഘടിപ്പിച്ച്‌ നൽകാൻ വേണ്ട ശക്തമായ നെറ്റ്‌വർക്ക്‌ സംവിധാനവും നിലവിലുണ്ട്‌. മയക്ക്‌ മരുന്നും മറ്റും കടത്ത്‌ നടത്തുന്ന റിസ്ക്‌ ഇല്ല എന്നതും പിടിക്കപ്പെടാൻ സാദ്ധ്യത വളരെ കുറവാണു എന്നതുമാണു ഇത്തരം ‘ചിത്രകടത്തു’കാർക്കുള്ള നേട്ടം.

അന്ന് ഹോട്ടലിൽ മൊബൈൽ കാമറ ഉപയോഗിച്ചത്‌ കൊണ്ട്‌ മാത്രമാണു പെൺകുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്‌. എന്നാൽ മേൽപറഞ്ഞ പ്രൊഫഷണൽ സംഘങ്ങൾ ഉപയോഗിക്കുന്നത്‌ അത്യാധുനിക രീതിയിലുള്ള മൈക്രോ കാമറകളാണ്. ഒരിക്കൽ പോലും അവ നമ്മുടെ കണ്ണിൽ പെടില്ല. ആരുടെയും ശ്രദ്ധയിൽ പെടാതെ ദ്രശ്യങ്ങൾ പകർത്താൻ കഴിയുന്ന വിവിധയിനം കാമറകൾ ഇന്ന് ലഭ്യമാണ്. കാമറയുടെ ബോഡിയിൽ നിന്നും ലെൻസ്‌ വേർപ്പെടുത്തി വളരെ നേരിയ കേബിളുമായി ബന്ധിപ്പിക്കുന്ന കാമറയുടെ മൊട്ടുസൂചി വലുപ്പത്തിലുള്ള ലെൻസ്‌ മാത്രമെ പുറത്തേക്ക്‌ വെക്കേണ്ടതുള്ളൂ. അതു തന്നെ വെക്കുന്നത്‌ അലങ്കാര ലൈറ്റുകളുടെ കൂടെയോ മറ്റോ ആയിരിക്കും. ബാക്കി വരുന്ന കാബിളും ബോഡിയുമൊക്കെ സീലിങ്ങിന്റെയെ മറ്റോ പിന്നിലായിരിക്കും.

മേൽ പറഞ്ഞ സെക്സ്‌ മാഫിയ ആണ് രഹസ്യ കാമറകൾ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും രഹസ്യാന്വേഷണത്തിനും മാധ്യമ പ്രവർത്തനത്തിനും ചാരപ്രവർത്തനത്തിനും മറ്റും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌. കോട്ടിലും ടൈയിലും തൊപ്പിയിലും ബെൽറ്റിലും കഴുത്തിൽ തൂക്കിയിട്ട ടാഗിലും ഷർട്ടിന്റെ ബട്ടൻസിനു പകരമായും, കണ്ണടയിലും വാച്ചിലും പേനയിലും കീചെയിനിലും കാൽകുലേറ്ററിലും ചുമരിലെ ക്ലോക്കിലും ഘടിപ്പാക്കാവുന്നതും കാറിന്റെ റിമോട്ട്‌ എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ളതും ഹെഡ്ഫോൺ രൂപത്തിലുള്ളതും തുടങ്ങി വിത്യസ്ത രൂപത്തിലുള്ളവ ലഭ്യമാണ്. രൂപത്തിൽ മൈക്രോ ആണെങ്കിലും ഉയർന്ന തരത്തിലുള്ള റെസലൂഷ്യനും നല്ല മെമ്മറി പവറുമൊക്കെയുള്ളവയായിരിക്കും ഇവ.

നാം സ്വയം സൂക്ഷിക്കുക എന്നത് മാത്രമാണു ഇതിനു പരിഹാരം. ടൂറിസ്റ്റ്‌ സ്ഥലങ്ങളിലാണ് ഇത്തരം സെക്സ്‌ മാഫിയകളുടെ ഒളികാമറകൾക്കു സാദ്ധ്യത കൂടുന്നതെന്നതിനാൽ അത്തരം സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അത്തരം സ്ഥലങ്ങളിൽ ഹോട്ടലുകളിലും ലോഡ്ജിലുമൊക്കെ താമസിക്കുന്നതു പരമാവധി ഒഴിവാക്കുക. ഇനി താമസിക്കേണ്ടി വന്നാൽ തന്നെ ഒരു രഹസ്യ കാമറയിൽ എല്ലാം പകർത്തി കൊണ്ടിരിക്കുന്നു എന്നു തന്നെ കരുതി അതിനനുസരിച്ച്‌ പെരുമാറുക. ഇത്തരം സ്ഥലങ്ങളിൽ ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന നവദമ്പതികൾ പ്രത്യേകം കരുതിയിരിക്കുക.

അതേ പോലെ പൊതുസ്ഥലങ്ങളിൽ വെച്ചു ആർക്കെങ്കിലും നേരിട്ടോ മൊബൈൽ വഴിയോ രഹസ്യങ്ങൾ കൈമാറുമ്പോൾ ശ്രദ്ധിക്കുക. തീർത്തും അലക്ഷ്യമായി അടുത്ത്‌ നിൽക്കുന്ന ഒരാളുടെ ശരീരത്തിലെവിടെയോ ഒളിപ്പിച്ചു വെച്ച കാമറയിൽ എല്ലാം പകർത്തുന്നുണ്ടാവാം. മാന്യവേഷവും എക്സിക്യൂട്ടീവ്‌ സ്റ്റൈലിലുമൊക്കെ നടക്കുന്ന തട്ടിപ്പുകാരെ നമുക്കു തിരിച്ചറിയാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.

ഏതാനും ചില അത്യധുനിക കാമറകളുടെ ചിത്രങ്ങൾ താഴെ നൽകുന്നു











































































































Wednesday, September 15, 2010

തുടരുന്ന ബസ്സപകടങ്ങൾ..

കേരളത്തിൽ ഭീതിജനകമാം വിധം ബസ്സപകടങ്ങൾ വർദ്ധിച്ച്‌ വരികയാണ്. അമിത വേഗതയും മൽസര ഓട്ടവും ഓവർട്ടേക്കുമാണ് മിക്ക അപകടങ്ങളുടെയും കാരണങ്ങൾ.

ഈയിടെ നാട്ടിൽ പോയപ്പോൾ ഒരു പ്രൈവറ്റ്‌ ബസ്സിൽ കയറേണ്ടി വന്നു. യാത്രക്കാരെ കയറ്റിയ ബസ്‌ പിന്നെ പറക്കുകയായിരുന്നു! തൊട്ടു പിന്നാലെ മറ്റൊരു ബസ്സുള്ളത്‌ അപ്പോഴാണു ശ്രദ്ധിച്ചത്‌. ഇരു ബസ്സുകളും അമിത വേഗതയിൽ കുതിച്ചു പായുകയാണ്. ഇടക്ക്‌ അടുത്ത ബസ്‌ മുമ്പിൽ ചാടും, നിമിഷങ്ങൾക്കകം ഞങ്ങളുടെ ബസ്‌ അതിനെ മറി കടക്കും. മൽസരവും അമിത വേഗതയും അതിർകടക്കുന്നത്‌ കണ്ടപ്പോൾ ഞാൻ എഴുന്നേറ്റ്‌ കണ്ടക്ടറോട്‌ സൗമ്യമായി, മൽസര ഓട്ടം നിർത്തണമെന്ന് ആവശ്യപ്പെട്ടു. റെയിൽവെ ഗെയ്റ്റിൽ കുടുങ്ങി സമയം വൈകിയതിനാലാണ് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുകയാണ് കണ്ടക്റ്റർ എന്നു കണ്ടപ്പോൾ എഴുന്നേറ്റ്‌ ഡ്രൈവറോടു തന്നെ നേരിട്ട്‌ വേഗത കുറക്കാൻ ആവശ്യപ്പെട്ടു. ആദ്യമൊക്കെ എന്റെ വാക്കുകൾ അവഗണിച്ചെങ്കിലും വിടാൻ ഭാവമില്ല എന്നു മനസ്സിലാക്കിയതിനാലാവണം അടുത്ത ബസ്സിനെ പോകാൻ സമ്മതിച്ച്‌ വേഗത കുറച്ചു.

ഇത്തരം ഓട്ടമൽസരങ്ങളും അമിതവേഗതയുമൊക്കെയാണു അപകട കാരണങ്ങൾ എന്ന് എല്ലാവർക്കും അറിയാമെങ്കിലും ഏതെങ്കിലും വലിയ ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാവുമ്പോൾ മാത്രം ഇത്തരം വിഷയങ്ങൾ നാം ചർച്ച ചെയ്യും. സർക്കാർ പേരിനു എന്തെങ്കിലും നടപടി എടുത്തു എന്ന് വരുത്തിത്തീ൪ക്കും. ഏതാനും ദിവസങ്ങൾ കഴിയുമ്പൊഴേക്കും പിന്നെ എല്ലാം പഴയ പടി!

സർക്കാറിൽ നിന്നും (അതാരായാലും) അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. എന്നാൽ, അതിവേഗത സമ്മതിക്കില്ല എന്ന് ബസ്സിലെ യാത്രക്കാരും, വാഹനമോടുന്ന പ്രദേശത്തെ നാട്ടുകാരും തീരുമാനിച്ചാൽ പ്രശ്നത്തിനു ഏറെക്കുറെ പരിഹാരമാവും. എന്നാൽ ജനങ്ങളുടെ നിസ്സംഗതയും നിഷ്‌ക്രിയത്വവും പ്രശ്നങ്ങളിൽ ഇടപെടാനുള്ള മടിയും കാരണം അത്‌ നടക്കുന്നില്ലെന്ന് മാത്രം.

മേൽ സംഭവത്തിൽ തന്നെ ഒരു യാത്രക്കാരനും അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചു കണ്ടില്ല എന്നതായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം.

ഏതാനും നാണയത്തുട്ടുകൾക്കും കുറഞ്ഞ സമയ ലാഭത്തിനും വേണ്ടി പകരം വെക്കേണ്ടി വരുന്നത്‌ വിലപ്പെട്ട മനുഷ്യ ജീവനുകളാണെന്നു ഓർക്കുക.